കൊച്ചി: നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത് സംബന്ധിച്ച കേസിൽ മുൻകൂർ ജാമ്യം തേടി രഹന ഫാത്തിമ ഹൈക്കോടതിയിൽ. തനിയ്ക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്ന് വാദിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.’ബോഡി ആന്‍ഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫെയ്സ്ബുക്കിലും രഹന വീഡിയോ പോസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് രഹനയുടെ നഗ്നദേഹത്ത് ചിത്രം വരയ്ക്കുന്നതാണ് വീഡിയോ. സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടില്‍നിന്ന് തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.ഇതേത്തുടർന്ന് രഹനയ്ക്കെതിരേ പോലീസ് കേസെടുക്കുകയും വ്യാഴാഴ്ച ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പെയിന്റിങ് ബ്രഷ്, ചായം, ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. എന്നാൽ, റെയ്ഡിന്റെ സമയത്ത് രഹന വീട്ടിൽ ഉണ്ടായിരുന്നില്ല. രഹന കോഴിക്കോടാണെന്നാണ് വിവരമെന്നും എറണാകുളത്ത് തിരിച്ചെത്തുമ്പോൾ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രഹന പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നും കുറ്റം ചെയ്തിട്ടില്ലാത്തതിനാൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കില്ലെന്നും അവരുടെ ഭർത്താവും പറഞ്ഞിരുന്നു. എന്നാൽ, ഇന്ന് രഹന അഭിഭാഷകൻ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
